Wednesday, 10 April 2013
Monday, 8 April 2013
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്റര്‍ ചെയ്യാം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍) രജിസ്റര്‍ ചെയ്യുന്നതിന് ഒരവസരം കൂടി നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ക്കൊപ്പമോ നേരിട്ടോ ഏപ്രില്‍ ഏഴ്, 13 തീയതികളില്‍ ബന്ധപ്പെട്ട എ.ഇ.ഒ. ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു
Sunday, 24 March 2013
സര്‍ഗ്ഗവസന്തം അവധിക്കാലക്യാമ്പ്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നാല് ജില്ലകളില്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ച് അവധിക്കാല ക്യാമ്പുകളായ സര്‍ഗ്ഗവസന്തം 2013 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. സര്‍ഗ്ഗവസന്തത്തിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം ജില്ലയില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പുസ്തകവണ്ടി പര്യടനവും സാംസ്കാരിക പരിപാടികളും നടത്തും. വണ്ടിയില്‍ പുസ്തക പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. പുസ്തകവണ്ടി സന്ദര്‍ശിക്കുന്ന മുഴുവന്‍ പേര്‍ക്കും സമ്മാനം ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി 10,000 രൂപയുടെയും 5000 രൂപയുടെയും പുസ്തകങ്ങള്‍ സമ്മാനമായി നേടുവാനുള്ള അവസരവും ഉണ്ട്. സര്‍ഗ്ഗവസന്തം 2013 ന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിമുതല്‍ പാടൂ സമ്മാനം നേടൂ എന്ന പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം നേടാനുള്ള അവസരമുണ്ട്. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ഏപ്രില്‍ നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് മാധ്യമ ക്യാമ്പും ചിത്രകലാക്യാമ്പും നടത്തും. ഏപ്രില്‍ ഒന്‍പത് മുതല്‍ 11 വരെ അമ്പലപ്പുഴയില്‍ കവിതാ ക്യാമ്പും 17 മുതല്‍ 19 വരെ കണ്ണൂരില്‍ നാടക ക്യാമ്പും 23 മുതല്‍ 25 വരെ തൃശ്ശൂരില്‍ കഥാക്യാമ്പും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 30 ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം ഇന്‍സ്റിറ്റ്യൂട്ടില്‍ അപേക്ഷിക്കണം. ഓരോ ക്യാമ്പിലും 50 കുട്ടികള്‍ക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് 0471-2333790, 2327276.
Saturday, 12 January 2013
കലോല്‍സവ ചരിത്രം
നാനൂറാളുമായി ആദ്യംകൊടിയേറി നാളെ തിരശീല വീഴുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം ഓര്‍മയുള്ള കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. അര നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ഈ കലാമാമാങ്കത്തിന് ഇപ്പോള്‍ ഏഴാം ദിവസവും കണ്ണിമ ചിമ്മാന്‍ മടി. കാലങ്ങളിലൂടെ കലോല്‍സവത്തിനു വന്ന മാറ്റങ്ങള്‍ പറഞ്ഞാല്‍ ഈ ഓര്‍മച്ചെപ്പില്‍ ഇനികാക്കാരിശ്ശി നാടകംയും ഒരുപാടു രസക്കൂട്ടുകള്‍ കിട്ടും.
കേരളത്തില്‍ ആദ്യ മന്ത്രിസഭ രൂപമെടുക്കുന്നതിനും മുന്‍പ് 1957 ജനുവരി 26നും 27നും എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ആദ്യ കലോല്‍സവത്തിന് 'ഇന്റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍' എന്നായിരുന്നു പേര്. 1954ല്‍ ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത, കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനു മനസില്‍ തോന്നിയ ആശയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ആദ്യ സ്കൂള്‍ കലാമേള. നാനൂറോളം വിദ്യാര്‍ഥികള്‍ മാത്രം പങ്കെടുത്ത ആദ്യ മേളയില്‍ ഇനങ്ങള്‍ 12 മാത്രം. ആകെ മല്‍സരങ്ങള്‍ പതിനെട്ടും! ഊണൊരുക്കാന്‍ അടുക്കളയുണ്ടായിരുന്നില്ല. പകരം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണ ടിക്കറ്റ് കൊടുത്ത് അടുത്തുള്ള ഹോട്ടലിലേക്കു പറഞ്ഞയച്ചു.
മന്ത്രിയായി; ഊണൊരുങ്ങി
തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ 1958ല്‍ അടുത്ത മേള നടക്കുമ്പോഴേക്കു ജോസഫ് മുണ്ടശേരി കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റിരുന്നു. മല്‍സരാര്‍ഥികള്‍ അറുന്നൂറിലെത്തി. മല്‍സരങ്ങള്‍ 33 ആയി. ചങ്ങനാശേരിയില്‍ നടന്ന ആറാം കലോല്‍സവത്തിനു (1962) വിഭവങ്ങള്‍ നിറഞ്ഞ ഊണിന്റെ പക്കമേളവുമുണ്ടായി. ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാരെ മാത്രം സംസ്ഥാനത്തേക്കു വിട്ടാല്‍ മതിയെന്ന നിബന്ധന ഈ മേളയോടെയാണു നിശ്ചയിക്കപ്പെട്ടത്.
കണക്കൊപ്പിച്ച്, ജനകീയമായി
തിരുവല്ലയില്‍ നടന്ന എട്ടാം മേള (1964) ആദ്യ ജനകീയ കമ്മിറ്റിയുടെ ആതിഥേയത്വത്തിനു വേദിയൊരുക്കി. കലോല്‍സവത്തിലെ മികച്ച കലാസൃഷ്ടികള്‍ ആകാശവാണിയിലൂടെ ലോകം കേട്ടുതുടങ്ങിയതും ഈ മേളയില്‍. ഷൊര്‍ണൂരില്‍ നടന്ന ഒന്‍പതാം മേള ചരിത്രത്തില്‍ രേഖപ്പെടുന്നതു ചെലവഴിച്ച തുകയുടെ കണക്കുവച്ചതിനെത്തുടര്‍ന്നാണ്. മൂന്നു ദിവസത്തെ മേളയ്ക്ക് അന്നു ചെലവഴിച്ചതു വെറും 10,250 രൂപ!
സ്മരണിക തുറന്നതു തൃശൂരില്‍
വിദ്യാഭ്യാസ മന്ത്രിമാരുടെ ഗാമര്‍ വേദിയായി കലോല്‍സവം മാറിത്തുടങ്ങിയത് 1968ല്‍ തൃശൂരിലായിരുന്നു. സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്നു വിദ്യാഭ്യാസ മന്ത്രി. കലോല്‍സവ വിശേഷങ്ങളുമായി സ്മരണിക പുറത്തിറക്കിയ ആദ്യ മേളയും ഇതുതന്നെ.
വലിയ വേദി, ഘോഷയാത്ര
തൃശൂരിലെ ഇരിങ്ങാലക്കുടയില്‍ 1970ലെ കലോല്‍സവം വിസ്മയത്തിന്റെ മറ്റൊരു കുട നിവര്‍ത്തി. വലിയ പന്തലുകളും വേദികളുമായി കലാമേള വികസനത്തിന്റെ ചിറകു വിരിച്ചത് ആട്ടക്കഥയുടെ ഈ നാട്ടിലാണ്. സാമൂതിരിയുടെ തലസ്ഥാനമായ കോഴിക്കോട്ട് 1976ല്‍ കലോല്‍സവത്തെ വേറിട്ട ശൈലിയില്‍ വരവേറ്റതു വര്‍ണശബളമായ ഘോഷയാത്രയ്ക്കു തുടക്കമിട്ടുകൊണ്ടാണ്.
എല്ലാം മാനുവലിലായി
എറണാകുളത്തു 1977ല്‍ ഇന്റര്‍കോം സൌകര്യമുള്ള ടെലിഫോണ്‍ സംവിധാനങ്ങളോടെ മേള സാങ്കേതികമായി മുന്നിലെത്തി. ആദ്യ 17 മേളയ്ക്കു ശേഷം തൃശൂരില്‍ വീണ്ടും ചരിത്രം വേദിയില്‍ കയറി. പതിനെട്ടാം മേളയില്‍ (1978) ഒറ്റ വേദിയെന്ന പതിവ് തൃശൂരുകാര്‍ തിരുത്തി. നാലു വേദികളിലായി മല്‍സരങ്ങള്‍. 1979ലെ കോട്ടയം മേള ചരിത്രമായത് ആദ്യമായി മാനുവല്‍ ഏര്‍പ്പെടുത്തിയ ചിട്ടവട്ടങ്ങളോടെ മല്‍സരങ്ങള്‍ നടത്തിയതിലൂടെയാണ്.
തിലകം തൊട്ടു, പ്രതിഭയണിഞ്ഞു
കറ കളയാത്ത കലയുമായി എത്തുന്ന കുട്ടികള്‍ക്കു കലാതിലകം, കലാപ്രതിഭ അംഗീകാരമുദ്രകള്‍ ചാര്‍ത്തി 1986ല്‍ തൃശൂര്‍ വീണ്ടും ചരിത്രത്തിന്റെ ഇലഞ്ഞിത്തറയില്‍ കയറി. 87ല്‍ കോഴിക്കോട്ട് സ്വര്‍ണക്കപ്പിന്റെ പകിട്ടിലൂടെ ചാംപ്യന്‍ഷിപ് കിട്ടുന്ന ജില്ലയ്ക്കു തിളക്കമേറി. തിരുവനന്തപുരത്തേക്കാണു സ്വര്‍ണക്കപ്പ് ആദ്യം ചെന്നത്.
മാറ്റുരയ്ക്കാന്‍ ജില്ലകള്‍
ഒന്നു മുതല്‍ പത്തു വരെ ക്ളാസുകാരെ ഒരേ വിഭാഗത്തിലാക്കി കലാമേളയില്‍ പങ്കെടുപ്പിച്ചു വിവാദക്കപ്പ് നിറച്ചത് 1989ല്‍ കൊച്ചിയിലാണ്. പക്ഷേ അതിലേറെ സ്മരണീയമായി ആ കലോല്‍സവം മാറിയത്, വിദ്യാഭ്യാസ ജില്ലകള്‍ തമ്മിലുള്ള മല്‍സരം അവസാനിപ്പിച്ചതിലൂടെയാണ്. ജില്ലകള്‍ തമ്മിലുള്ള മാറ്റുരയ്ക്കലായി അതോടെ സ്കൂള്‍ കലാമേള മാറി. 1992ല്‍ എല്‍പി, യുപി മല്‍സരങ്ങള്‍ ജില്ലാതലത്തില്‍ പരിമിതപ്പെടുത്തി. അങ്ങനെ തിരൂരിലെ ആ മേള മുതല്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവം ചേട്ടന്‍മാരുടേതും ചേച്ചിമാരുടേതും മാത്രമായി.
സംസ്കൃതക്കാരും കുട്ടി ടീച്ചര്‍മാരും
സാംസ്കാരിക സമ്പന്നതയ്ക്കു തൃശൂര്‍ വീണ്ടും സംഭാവനയേകിയതു 1993ല്‍. സാംസ്കാരിക സന്ധ്യകള്‍ കലോല്‍സവത്തിന്റെ ഭാഗമായത് അക്കുറി മുതലാണ്. കഴിഞ്ഞില്ല, സംസ്കൃതോല്‍സവം കലോല്‍സവത്തിന്റെ ഭാഗമായതും ആ വര്‍ഷം. അടുത്ത വര്‍ഷം കോഴിക്കോട്ട് ടിടിഐക്കാരും തൊട്ടടുത്ത കൊല്ലം കണ്ണൂരില്‍ പിപിടിടിഐക്കാരും മല്‍സരാര്‍ഥികളായെത്തി.
എല്ലാം കംപ്യൂട്ടറിലൊതുങ്ങി
കോഴിക്കോട്ട് 1994ല്‍ മറ്റൊരു സുപ്രധാന മാറ്റമുണ്ടായി സിബിഎസ്ഇ സ്കൂളുകളെ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കി. 1998ലെ തിരുവനന്തപുരം മേളയ്ക്കു മുന്‍പു കലോല്‍സവ മാനുവല്‍ വീണ്ടും പുതുക്കിയതോടെ കലാതിലകം, പ്രതിഭ സ്ഥാനങ്ങള്‍ക്ക് ഒട്ടേറെ മാനദണ്ഡങ്ങള്‍ പുതുതായി വന്നു. 2001ലെ തൊടുപുഴ മേള ചരിത്രപ്രസിദ്ധമാകുന്നതു സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തോടെയാണ്. 2003ല്‍ ആലപ്പുഴയില്‍ സര്‍ട്ടിഫിക്കറ്റുകളടക്കം കംപ്യൂട്ടര്‍ സഹായത്തോടെ തയാറാക്കിത്തുടങ്ങി. കലാതിലകം, പ്രതിഭ മുദ്രകള്‍ 2005ലെ തിരൂര്‍ കലോല്‍സവത്തോടെ അവസാനിപ്പിച്ചു.
പേരു മാറി, പെരുമയേറി
2006ല്‍ എറണാകുളത്തുവച്ച് അറബിക് സാഹിത്യോല്‍സവം സ്കൂള്‍ കലോല്‍സവത്തിനൊപ്പം കൂടി. എല്ലാ കലാമേളകളെയും സമന്വയിപ്പിച്ചു കേരള സ്കൂള്‍ കലോല്‍സവമെന്ന പേരും അക്കുറിയുണ്ടാക്കി. കലോല്‍സവത്തിന്റെ സോഷ്യലിസത്തിനു തിരശീല ഉയര്‍ന്നതും ഈ മേളയില്‍. ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാരെ ഒഴിവാക്കി ഗ്രേഡിങ്ങിനു തുടക്കമായതും 2006ലാണ്. പക്ഷേ അത്തവണ ഒന്നാം സ്ഥാനക്കാരെ മാത്രം പ്രഖ്യാപിച്ചു. 2007ല്‍ കണ്ണൂരില്‍ അതും നിര്‍ത്തി.
വലിയ കുട്ടികള്‍ വന്നു, വലിയ മേളയായി
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (2000) പാലക്കാട്ട് കലോല്‍സവത്തിന്റെ ഓണ്‍ലൈന്‍ വിവരസംവേദനത്തിനു തുടക്കമായിരുന്നു. പക്ഷേ ഔദ്യോഗിക വിവരങ്ങളുമായി കലോല്‍സവത്തിനു വെബ്സൈറ്റ് വന്നതു 2009ല്‍ തിരുവനന്തപുരത്താണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പരിഷ്കരണത്തിനും ആ വര്‍ഷം തുടക്കമായി ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗക്കാരെക്കൂടി സ്കൂള്‍ കലോല്‍സവത്തിന്റെ ഭാഗമാക്കി. അതോടെ മേള അഞ്ചു ദിവസത്തില്‍നിന്ന് ഏഴിലേക്കു മുന്നേറി. ടിടിഐ, പിപിടിടിഐ വിഭാഗക്കാരെ സ്കൂള്‍ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കിയതും ഇതേ വര്‍ഷം.
അംഗീകാരം മുദ്ര ചാര്‍ത്തുന്നു
2008ല്‍ കൊല്ലത്തു കലോല്‍സവത്തിലെ മികച്ച റിപ്പോര്‍ട്ടിനും ഫോട്ടോയ്ക്കും ചരിത്രത്തില്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയതു കൊല്ലം പ്രസ് ക്ളബാണ്. അടുത്ത വര്‍ഷം മുതല്‍ ഈ ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ വിവിധ മാധ്യമ മേഖലകളില്‍ സര്‍ക്കാരിന്റെ അംഗീകാരം നല്‍കിവരുന്നു.
ടി.എം. ജേക്കബ്ബും സ്വര്‍ണക്കപ്പും
കലോല്‍സവങ്ങളുടെ നവജീവനാണ് 1983-87 ലെ ടി.എം. ജേക്കബിന്റെ വിദ്യാഭ്യാസമന്ത്രി കാലഘട്ടം. പലനില മണിപ്പന്തലുകളും നവരസക്കൂട്ടുള്ള സദ്യയുമൊക്കെയായി യുവജനോല്‍സവം ലോകശ്രദ്ധ നേടിത്തുടങ്ങി. ആദ്യ കലോല്‍സവത്തില്‍ മല്‍സരാര്‍ഥികളെയും അധ്യാപകരെയും എറണാകുളം ഗേള്‍സ് സ്കൂളിന്റെ മുന്നിലുള്ള ഹോട്ടലിലേക്കു ടിക്കറ്റ് കൊടുത്തു ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിടുകയായിരുന്നെങ്കില്‍, പില്‍ക്കാലത്തെ ഓരോ മേളകളിലും മല്‍സരമില്ലാത്ത ഇനമായി സദ്യ കയ്യടി നേടി.
അറുപത്തഞ്ചിലെ ഷൊര്‍ണൂര്‍ മേളയ്ക്കു 10,000 രൂപയായിരുന്നത്രെ ആകെ ബജറ്റ്! അത് ഇക്കുറി ഒന്നരക്കോടിയാകുന്നു. എന്നിട്ടും തികയുമോ എന്ന ആശങ്ക ബാക്കി. കലോല്‍സവത്തിന്റെ കാലക്കണക്കില്‍ എന്നും തെളിമയോടെ നില്‍ക്കുന്ന സ്വര്‍ണക്കപ്പ് '87 ല്‍ ഉണ്ടാക്കിയപ്പോഴത്തെ ചെലവ് രണ്ടേകാല്‍ ലക്ഷം രൂപ! ഇപ്പോള്‍ അതിന്റെ വിലയെത്ര മതിക്കും? 1985 ല്‍ എറണാകുളത്തു നടന്ന രജതജൂബിലി കലോല്‍സവമാണു സ്വര്‍ണക്കപ്പിന്റെ വഴിതുറന്നത്. ഡര്‍ബാര്‍ ഹാളില്‍ പദ്യപാരായണം, അക്ഷര്ലശോകം മല്‍സരങ്ങള്‍ നടക്കുന്നു. വിധികര്‍ത്താക്കളിലൊരാള്‍ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടപ്പുറത്തു മഹാരാജാസ് ഗ്രൌണ്ടില്‍ ഫുട്ബോള്‍ മാമാങ്കം. 'പന്തുകളിക്കാര്‍ക്കു സ്വര്‍ണക്കപ്പു കൊടുക്കുന്നു, കലയിലെ താരങ്ങള്‍ക്കും അതു വേണ്ടേ' എന്നു ടി.എം. ജേക്കബിനോടു ചോദിച്ചതു വൈലോപ്പിള്ളിയാണ്. സമാപനച്ചടങ്ങില്‍ ജേക്കബ് അതു പ്രഖ്യാപിച്ചു: വരും വര്‍ഷം മുതല്‍ മേളയിലെ കിരീടം നേടുന്ന ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. കൂടാതെ മികച്ച ആണ്‍, പെണ്‍ താരങ്ങള്‍ക്കു പ്രത്യേക സമ്മാനം.
അടുത്ത മേള തൃശൂരിലായിരുന്നു; സ്വര്‍ണത്തിന്റെ സ്വന്തം നാട്ടില്‍. കലോല്‍സവത്തിനു മുന്‍പേ സ്വര്‍ണക്കച്ചവടക്കാരെ വിളിച്ചുകൂട്ടി കപ്പിനു സ്വര്‍ണം ശേഖരിക്കാനായി ജേക്കബിന്റെ ശ്രമം. അതു പക്ഷേ, ലക്ഷ്യം കണ്ടില്ല. 101 പവന്‍ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയതു നാലിലൊന്നു മാത്രം. നിരാശനായ ജേക്കബ് സ്വര്‍ണം പൂശിയ കപ്പ് കൊടുത്തു പാതി ദുഃഖം മാറ്റി.
എന്നാല്‍ 87 ലെ കോഴിക്കോട് മേളയോടെ ജേക്കബിന്റെ ദുഃഖം മാറി. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ പിരിച്ചെടുത്ത പണം കൊണ്ടു യുവജനോല്‍സവത്തിനു സ്വര്‍ണക്കപ്പുണ്ടായി. മല്‍സരിച്ചു സ്വീകരിച്ച ഡിസൈനുകളില്‍ അംഗീകരിക്കപ്പെട്ടതു ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടേത്. പൂര്‍ത്തീകരണമെത്തിയപ്പോള്‍ കപ്പിന്റെ ചെപ്പില്‍ പവന്‍ 101 എന്നതു നൂറ്റിപ്പതിനേഴരയിലെത്തി.
Labels:
കലോല്‍സവ ചരിത്രം
മലപ്പുറത്ത് നടക്കുന്ന സംസ്ഥാന കലോല്‍സവത്തിന്റെ പ്രോഗ്രാം നോട്ടീസ്
Thursday, 13 December 2012
പാലക്കാടന്‍ പ്രതിഭകള്‍ക്ക് ആദരവിന്റെ കിരീടം
പാലക്കാട് . അനന്തപുരിയില്‍ വിജയത്തിന്റെ പാലക്കാടന്‍ കാറ്റായിത്തീര്‍ന്ന ഇളം പ്രതിഭകള്‍ക്കും ഗുരുക്കന്‍മാര്‍ക്കും നാടിന്റെ ആദരവ്. അതുല്യ നേട്ടം കൊയ്തവരെഒരു നോക്ക് കണ്ട് അഭിനന്ദിക്കാന്‍ നാട്ടുകാരും ഭരണാധികാരികളും എത്തി.സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിജയകിരീടം ചൂടി ജില്ലയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ കുട്ടികള്‍ക്കു മുന്നില്‍ തങ്ങളുടെ കടമ വേണ്ടത്ര നിറവേറ്റിയോ എന്ന സംശയം ഭരണാധികാരികള്‍ ഏറ്റുപറഞ്ഞു.
ചരിത്രത്താളുകളില്‍ നാടിന്റെ നേട്ടം തങ്കലിപികളില്‍ രേഖപ്പെടുത്തിയ പൊന്‍തലമുറയ്ക്ക് ജില്ലാ പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. ഒരു മുഴം മുന്‍പേ കുതിക്കാന്‍ വേണ്ട സഹായങ്ങള്‍ കൂടി വാഗ്ദാനം ചെയ്താണ് ജനപ്രതിനിധികള്‍ ജില്ലയുടെ കായികതാരങ്ങളെ അഭിനന്ദിച്ചത്. കുഞ്ഞനിയന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും മെഡല്‍ സമ്മാനിക്കാന്‍ ഒളിംപ്യന്‍ പ്രീജ ശ്രീധരനും എത്തിയിരുന്നു.
പാലക്കാടന്‍ കാറ്റുപോലും തോല്‍ക്കുന്ന കയ്യടികളുടെ താളത്തില്‍ ക്രോസ് കണ്‍ട്രി അടക്കം മേളയില്‍ നാലു സ്വര്‍ണം വീതം നേടി മേളയുടെ താരങ്ങളായ പറളി എച്ച്എസിലെ പി.മുഹമ്മദ് അഫ്സലും മുണ്ടൂര്‍ എച്ച്എസിലെ പി.യു.ചിത്രയും ഉള്‍പ്പെടെയുള്ള കായികലോകത്തെ കൌമാരപ്രതിഭകള്‍ അവരുടെ 'പ്രീജ ചേച്ചി യില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. ലഭിച്ച മെഡലുകള്‍
തങ്ങളോടൊപ്പം വന്ന ടീച്ചര്‍മാരുടെയും കുട്ടികളുടെയും കഴുത്തിലിട്ടുകൊടുത്തും കെട്ടിപ്പിടിച്ചും അവര്‍ ആദരവിന്റെ സന്തോഷം പങ്കുവച്ചു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നഗരം ചുറ്റിയാണ് കായികതാരങ്ങളെ സമ്മേളനവേദിയായ ടൌണ്‍ഹാളിലേക്ക് ആനയിച്ചത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എ.അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പഴ്സന്‍ എം.സഹീദ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ ഒ.എ.ഫിലോമിന, കൌണ്‍സിലര്‍ എന്‍.ശിവരാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പഴ്സന്‍ സുബൈദ ഇസ്ഹാഖ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.അബ്ദുല്‍ റഹ്മാന്‍, അംഗം അശോക്കുമാര്‍, ഡിവൈഎസ്പി പി.ബി.പ്രശോഭ്, ജില്ലാ ടീമിന്റെ കണ്‍വീനര്‍ കെ.വി.ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ് അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേളയില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 10,000 രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 5,000ഉം വെങ്കലമെഡല്‍ നേടിയവര്‍ക്ക് 3,000 രൂപയും സമ്മാനമായി പാലക്കാട് യുഎഇ അസോസിയേഷന്‍ വാഗ്ദാനം ചെയ്തതായി ജില്ലാ കലക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. പങ്കെടുത്ത കായികതാരങ്ങള്‍ക്ക് 2000 രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം 2013 മേയില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണുമെന്ന് നഗരസഭയും ഉറപ്പുനല്‍കി. ജില്ലയുടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച പി.ജി.മനോജ്, എന്‍.എസ്.സിജിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കായികാധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
Tuesday, 25 September 2012
കൗമാര കായിക മാമാങ്കം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഡിസംബര്‍ നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും. അത്ലറ്റിക്സ് ഇനങ്ങള്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും ത്രോ ഇനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് കായികമേള ഉദ്ഘാടനം ചെയ്യും. ഏഴിന് സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണംചെയ്യും.95 ഇനങ്ങളിലായി 2700 ഓളം കായികപ്രതിഭകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. 1355 ആണ്‍കുട്ടികളും 1272 പെണ്‍കുട്ടികളും. 700 ഓളം ഒഫിഷ്യലുകളുമുണ്ടാകും. 17 ഇടങ്ങളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കായികമേളയുടെ ദീപശിഖാപ്രയാണം ഞായറാഴ്ച വൈകുന്നേരം ആറിന് എറണാകുളം മഹാരാജാസ് കോളജില്‍ നിന്നാരംഭിക്കും. മന്ത്രി കെ. ബാബു കൈമാറുന്ന ദീപശിഖ ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നിന് രാവിലെ ഒമ്പതരക്ക് തലസ്ഥാന ജില്ലാ അതിര്‍ത്തിയായ കല്ലമ്പലത്തെത്തും. വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം നാലിന് പി.എം.ജി ജങ്ഷനിലെത്തും. കോമണ്‍വെല്‍ത്ത് താരം ഷര്‍മി ഉലഹന്നാന്‍ ദീപശിഖ ഏറ്റുവാങ്ങി 4.15 ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരും. മന്ത്രി അനൂപ് ജേക്കബ് ദീപശിഖ ഏറ്റുവാങ്ങി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ദീപം തെളിയുന്നതോടെ നാല് ദിവസം നീളുന്ന കായികമേളക്ക് തുടക്കമാകും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറിയുടെ മദ്രാസ്, ജമ്മുകശ്മീര്‍ റെജിമെന്‍റുകള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് വിത്ത് ഡിസ്പ്ളേയുമുണ്ടായിരിക്കും.
കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ജില്ലകളുടെയും രജിസ്ട്രേഷന്‍ ഡിസംബര്‍ മൂന്നിന് ഉച്ചക്ക് ഒരു മണിക്ക് ഓവര്‍ബ്രിഡ്ജിന് സമീപത്തെ എസ്.എം.വി.എച്ച്.എസ്.എസില്‍ ആരംഭിക്കും. 3500 പേര്‍ക്കുള്ള ഭക്ഷണവും എസ്.എം.വി സ്കൂളിലെ ഭക്ഷണപന്തലില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. പഴയിടം മോഹനന്‍നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.
സിറ്റിപൊലീസിന്‍െറ സഹായത്തോടെ എന്‍.പി.സി, എന്‍.സി.സി, സ്കൗട്ട് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് നിയമപാലനം നടത്തുക. ഐ.ടി@സ്കൂളിന്‍െറ സഹായത്തോടെ www.schoolsports.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ഉടനടി അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങള്‍ക്കുള്ള ഉത്തേജകമരുന്ന് പരിശോധനക്കായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഡയുടെ സേവനം ഈ ചാമ്പ്യന്‍ഷിപ്പിലും ലഭ്യമാക്കും.
അടുത്തവര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയസ്കൂള്‍ കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ ഈ മേളയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റൂഫസ് ഡാനിയല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോജോസഫ്, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഡി.ജെ. സാം ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.
Subscribe to:
Comments (Atom)

